വെറുപ്പിന്റെ വഴികളിലല്ല, യോജിപ്പിന്റെ ഇടങ്ങളിൽ തന്നെയാണു ശക്തി|പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ* - Asru Design

asruDesign

Ads Here

Sunday 24 December 2017

വെറുപ്പിന്റെ വഴികളിലല്ല, യോജിപ്പിന്റെ ഇടങ്ങളിൽ തന്നെയാണു ശക്തി|പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ*

*വെറുപ്പിന്റെ വഴികളിലല്ല, യോജിപ്പിന്റെ ഇടങ്ങളിൽ തന്നെയാണു ശക്തി*
*---------------------*

ആശയപരമായ വിയോജിപ്പുകൾക്കിടയിലും, പൊതുവായി ഐക്യപ്പെടാവുന്ന മേഖലകളിലൊക്കെ മുസ്ലിം സമുദായം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുൻപെങ്ങുമില്ലാത്ത വിധം കാലഘട്ടം ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ്.
ലോകാടിസ്ഥാനത്തിൽ തന്നെ മുസ്ലിംകളെയും മുസ്ലിം രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തേയും ശിഥിലമാക്കാനുള്ള ആസൂത്രിതപദ്ധതികൾ നടന്നുകൊണ്ടിരിക്കുമ്പോൾ,
മതേതര ഇന്ത്യയിൽ മുസ്ലിം പേരും കോലവും വിശ്വാസവും ഒക്കെ നിഷ്കരുണം കൊലചെയ്യപ്പെടാനുള്ള സംഘ് പരിവാർ മാനദണ്ഡങ്ങളായിക്കൊണ്ടിരിക്കുമ്പോൾ,
മലയാളമണ്ണിലേക്കും അതിമതത്തിന്റെ വിഷക്കാറ്റ് മെല്ലെ വീശാൻ തുടങ്ങുന്നുവെന്ന് ഭയക്കേണ്ട കാലത്ത് സമുദായം ഒന്നിച്ചിരുന്ന് പൊതുവായ വിഷയങ്ങളിലും ചർച്ചകളിലും ഒക്കെ യോജിപ്പിന്റെ രേഖ തേടേണ്ടതും ,വിശ്വ കീർത്തി നേടിയ സാമുദായിക സാഹോദര്യത്തിനു കാവലേകേണ്ടതും വലിയ ദൗത്യമാണ്.

 അതിനുള്ള ശ്രമങ്ങൾക്കാണു കാലം കാതോർക്കുന്നത്‌, വിഘടിച്ച്‌ ഇരുചേരികളിൽ നിന്ന് ആശയ/ സംഘടനാ വിയോജിപ്പുകളാൽ പോർവിളികളുയർത്തേണ്ടവരല്ല സമുദായം, മറിച്ച്‌ പരമാവധി യോജിപ്പിന്റെ വഴികൾ കാണേണ്ടവർ തന്നെയാണു.

ആശയ നൈർമ്മല്യത്തിലൂടെയും വിശ്വാസാനുഷ്ടാനങ്ങളുടെ തനത്‌ വഴികൾ പഠിപ്പിക്കുന്നതിലൂടെയും കേരളീയ മുസ്ലിം പരിസരത്ത്‌ സാർത്ഥകമായ പ്രവർത്തനങ്ങളുമായി നൂറ്റാണ്ടോടടുക്കുന്ന ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ ക്രാന്തദർശ്ശികളായ നേതൃനിരയും സമുദായ രാഷ്ട്രീയ സംഘചേരിയുടെ നേതൃത്വവും ആഗ്രഹിച്ചതും ആഹ്വാനം ചെയ്തതും ഉമ്മത്തിന്റെ പൊതുവായ വിഷയങ്ങളിൽ ഇത്തരം ഏകതാബോധത്തിൽ നിന്നു കൊണ്ടുള്ള നിലപാടുകളാണു.

പ്രിയപ്പെട്ട വല്ല്യുപ്പ പി.എം.എസ്‌.എ പൂക്കോയതങ്ങളുടെ കാലത്തു തന്നെ ആദർശ്ശപരമായി ഭിന്നിച്ച്‌ നിൽക്കുന്നവരെ കൂട്ടിയിരുത്താനും വിഷയങ്ങളുടെ പ്രസക്തിക്കും ദൗരവത്തിനുമനുസൃതം ചർച്ചാ വേദികളുണ്ടാക്കാനുമുള്ള എത്രയോ വിജയിച്ച ശ്രമങ്ങളുണ്ടായിട്ടുണ്ട്‌.
സമസ്തയുടെ പോഷകഘടകങ്ങളുടെ ഉന്നതസാരഥ്യത്തിലിരിക്കുമ്പോഴും ചേരിതിരിവുകൾ വലിച്ചെറിഞ്ഞ്‌ യോജിക്കാൻ കഴിയുന്ന മേഖലകളിലൊക്കെ ഒന്നിച്ച്‌ നിൽക്കണമെന്ന വലിയ സന്ദേശം നൽകുന്ന നീക്കങ്ങളനേകാമായിരുന്നു.

മൂത്താപ്പ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളും ശംസുൽ ഉലമായും ഒക്കെ ഐക്യ ശ്രമങ്ങൾക്ക്‌ ജീവിതം സമർപ്പിച്ചവരായിരുന്നുവല്ലോ..

മുജാഹിദ്‌ സംഘടനയിലെ ഒരു തർക്കത്തിന്റെയോ പിളർപ്പിന്റെയോ സമയത്ത്‌, ഉപ്പ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങൾ വഖഫ്‌ ബോർഡ്‌ ചെയർമ്മാനായിരിക്കെ ഇരു വിഭാഗം മുജാഹിദ്‌ നേതാക്കളും വീട്ടിൽ വന്ന് ഒരു മേശക്ക്‌ ചുറ്റും പരിഹാര ചർച്ചക്കായി ഇരുന്നത്‌ ഇന്നുമോർക്കുകയാണു.
ഉപ്പയും അന്നത്തെ മുജാഹിദ്‌ നേതാക്കളും സംഘടനാപരമായ വിയോജിപ്പുകൾക്കപ്പുറത്ത്‌ ചിന്തിച്ചത്‌, ഒരു മുസ്ലിം സംഘടന/കൂട്ടായ്മ എന്ന നിലയിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ട്‌ ഐക്യപ്പെടണം എന്നാണു.

കാലം ഒരുപാട്‌ മാറി, ഇന്ത്യയിലെ മുസ്ലിംകൾക്ക്‌ ഇന്ന് നിലനിൽപ്പ്‌ തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള സാഹചര്യമാണു. മുൻപത്തേക്കാളും വലിയ രീതിയിലുള്ള ഐക്യ ചർച്ചകളും ശ്രമങ്ങളും ഉണ്ടാവേണ്ടത്‌ കാലമാവശ്യപ്പെടുന്ന ഇടപെടലാണു.  വളഞ്ഞിട്ടാക്രമിക്കപ്പെടുമ്പോൾ ഭിന്നതകൾ മറന്ന് ഒന്നിക്കേണ്ടവരനു നാം.

മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടക്കുന്ന 'പള്ളി ,മദ്രസ, മഹല്ല് സമ്മേളന'ത്തിലേക്ക്‌ ക്ഷണിക്കപ്പെട്ടത്‌ കേരള സംസ്ഥാന വഖഫ്‌ ബോർഡ്‌ ചെയർമാൻ എന്ന നിലയിലാണു. പള്ളി മദ്രസ തുടങ്ങിയ വഖഫ്‌ സംവിധാനങ്ങളെയും മഹല്ല് സമ്പ്രദായത്തേയും ഒക്കെ കുറിച്ചുള്ള ചർച്ചാ സെഷന്റെ ഉദ്ഘാടകനായി കൊണ്ട്‌.
വഖഫ്‌ സ്വത്തുവകകളുമായും ഇടപാടുകളുമായും ബോർഡിന്റെ വിവിധ വിഭ്യഭ്യാസ - സ്കോളർഷിപ്പ്‌ - ക്ഷേമ പ്രൊജക്ടുകളുമായും ഒക്കെ ബന്ധപ്പെട്ട ഒരുപാട്‌ വിഷയങ്ങളും അത്തരം സിമ്പോസിയങ്ങളിൽ ചർച്ചക്ക്‌ വരേണ്ടതാണു.
ശക്തമായ ആദർശ്ശ വിയോജിപ്പിനിടയിലും   ക്ഷണം സ്വീകരിക്കുന്നത്‌ കാലങ്ങളായി കൊടപ്പനക്കൽ കുടുംബം നടത്തുന്ന ഐക്യ ശ്രമങ്ങൾക്ക്‌ ജനം ചാർത്തുന്ന ഹൃദയാംഗീകാരത്തിനും പ്രാർത്ഥനക്കും കടപ്പാട്‌ കാട്ടണം എന്നുള്ളത്‌ കൊണ്ടുകൂടിയാണു..

ജഗപാലകൻ ഏവർക്കും നന്മ വരുത്തുകയും, വീട്ടകങ്ങളിലും സമൂഹത്തിലും മഹല്ലുകളിലും രാജ്യത്തും ഐക്യവും സമാധാനവും നിലനിർത്തുകയും ചെയ്യട്ടെ...

*പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ*✍
(കേരള വഖഫ് ബോർഡ് ചെയർമാൻ)

No comments:

Post a Comment